ന്യൂഡൽഹി: നിയമം വ്യക്തമായി അധികാരം നൽകാത്ത പക്ഷം റവന്യൂ അതോറിറ്റികൾക്ക് സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാൻ (Review) കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ വേഴ്സസ് ജയ് ഹിന്ദ് പ്രൈവറ്റ് ലിമിറ്റഡ് (2026) കേസിലാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.
1953ലെ വെസ്റ്റ് ബംഗാൾ എസ്റ്റേറ്റ്സ് അക്വിസിഷൻ ആക്ടിലെ 57A വകുപ്പ് പ്രകാരം, സിവിൽ പ്രൊസീജർ കോഡ് (CPC) പ്രകാരം സിവിൽ കോടതിക്കുള്ള ചില അധികാരങ്ങൾ ഏതെങ്കിലും അതോറിറ്റിക്ക് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.
ഈ വ്യവസ്ഥ പ്രകാരം പശ്ചിമ ബംഗാൾ സർക്കാർ റവന്യൂ അതോറിറ്റികൾക്ക് CPC പ്രകാരമുള്ള സിവിൽ കോടതിയുടെ അധികാരങ്ങൾ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാൻ റവന്യൂ അതോറിറ്റികൾക്ക് അധികാരമുണ്ടോ എന്നതായിരുന്നു സുപ്രീം കോടതിയുടെ പരിഗണനയിലെ പ്രധാന വിഷയം.
റിവ്യൂ ചെയ്യാനുള്ള അധികാരം കോടതികൾക്ക് സ്വതവേയുള്ളതല്ലെന്നും നിയമത്തിലൂടെ വ്യക്തമായി നൽകപ്പെട്ടതോ നിയമത്തിൽനിന്ന് അനിവാര്യമായി ഉരുത്തിരിയുന്നതോ ആയിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിയമപരമായി രൂപീകരിക്കപ്പെട്ട ക്വാസി-ജുഡീഷ്യൽ അതോറിറ്റികൾക്ക് ബന്ധപ്പെട്ട നിയമം വ്യക്തമായി അനുവദിക്കുന്ന അധികാരങ്ങൾ മാത്രമേ വിനിയോഗിക്കാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ, ഒരു അതോറിറ്റിക്ക് സിവിൽ കോടതിയുടെ ചില അധികാരങ്ങൾ നൽകിയിട്ടുണ്ടെന്ന കാരണത്താൽ മാത്രം സ്വന്തം ഉത്തരവുകൾ പുനഃപരിശോധിക്കാനുള്ള അധികാരം ലഭിക്കില്ലെന്നും, അതിനായി നിയമത്തിൽ പ്രത്യേക വ്യവസ്ഥ ആവശ്യമാണ് എന്നും സുപ്രീം കോടതി വ്യക്തമാക്കി.




