തൊടുപുഴ: മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇടതു ചെവിക്കു സമീപമാണ് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടത്തിയത്. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്കു നൽകുകയും, പരിശോധനയ്‌ക്ക് ശേഷം ഡോക്ടർ മദപ്പാട് സ്ഥിരീകരിക്കുകയും ചെയ്തു.
നാളുകളായി പടയപ്പ ഉൾക്കാട്ടിലേക്ക് മടങ്ങാതെ ജനവാസ മേഖലയിൽ തുടരുകയാണ്. വനം വകുപ്പിന്റെ ആർടിഒ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനൊപ്പം നിരീക്ഷണത്തിനായി 5 പേരടങ്ങുന്ന പ്രത്യേക വാച്ചർ സംഘത്തെയും നിയോഗിച്ചിരിക്കുകയാണ്.
ആനയുടെ സാന്നിധ്യ സ്ഥലങ്ങൾ വനം വകുപ്പ് നിരീക്ഷിച്ച് വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇതനുസരിച്ച് പ്രദേശവാസികൾക്ക് അകലം പാലിക്കേണ്ടതിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നു. എന്നാൽ, സഞ്ചാരികൾക്കിടയിലേക്ക് ഈ സന്ദേശങ്ങൾ എത്തിക്കാനുള്ള തടസ്സമുണ്ടെന്ന് അധികൃതർ അറിയിച്ചതോടൊപ്പം പ്രശ്നം ഉടൻ പരിഹരിക്കുമെന്നും വ്യക്തമാക്കി.





