തിരുവനന്തപുരം: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ മിഷൻ ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് അവർ ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായം കുറിച്ചിരിക്കുന്നു. ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു,” മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
2024 ജൂണില്‍ എട്ട് ദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 9 മാസത്തിലേറെ നീളുകയായിരുന്നു. ഈ ദൗത്യത്തിനിടെ, സുനിത വില്യംസ് ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടം കരസ്ഥമാക്കി.
സുനിത വില്യംസിനും ബുച്ച് വില്‍മോറിനും നല്ല ആരോഗ്യം നേരുന്നതായി മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. കൂടാതെ, ഇരുവരും കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.





