Kerala News

എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി, എഐ കാമറകളുടെ നിരീക്ഷണ സംവിധാനം നിലച്ചു

പാലക്കാട്: വൈദ്യുതി കുടിശ്ശിക അരലക്ഷം രൂപ കടന്നതോടെ എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബന്ധം വിഛേദിച്ചതോടെ പാലക്കാട് ജില്ലയിലെ മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനവും നിലച്ചു. ഇതോടെ എഐ ക്യാമറകളുടെ നിരീക്ഷണവും സാങ്കേതിക സംവിധാനങ്ങളും ഒരുക്കുന്ന ഓഫീസ് പ്രവര്‍ത്തനം ഇരുട്ടിലായി.

വകുപ്പിന്റെ ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാനാവാത്ത സ്ഥിതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും നിശ്ചലമായി.

ഫ്യൂസ് ഊരിയതോടെ പാലക്കാട് ജില്ലയിലെ 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ കാമറകളുടെ നിരീക്ഷണ സംവിധാനവും നിലച്ചു. ഇതോടെ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന പ്രവര്‍ത്തനവും നിര്‍ത്തിവച്ചു.

എഐ കാമറകളിലൂടെയും സ്‌ക്വാഡുകളുടെ നേരിട്ടുള്ള പരിശോധനയിലും പിടികൂടുന്ന ഗതാഗത നിയമലംഘനത്തിനും പിഴത്തുകയും മറ്റുമായി മാസം രണ്ടരക്കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നല്‍കുന്ന ഓഫീസാണ് ഇത്. നേരത്തെ ഓഫീസ് മെയ്ന്റനന്‍സ് ചുമതലയുള്ള കെല്‍ട്രോണ്‍ അടച്ചിരുന്ന വൈദ്യുതി ബില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്. ബില്‍ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബര്‍ മുതല്‍ കുടിശികയായി.

നേരത്തേ ഓഫിസ് മെയ്ന്റനന്‍സ് ചുമതലയുള്ള കെല്‍ട്രോണ്‍ അടച്ചിരുന്ന വൈദ്യുതി ബില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മോട്ടര്‍ വാഹന വകുപ്പിനു കൈമാറി. ആദ്യ മാസങ്ങളില്‍ സംസ്ഥാന ഫിനാന്‍സ് വകുപ്പിനു കൈമാറിയിരുന്ന ബില്‍ കൃത്യമായി അടച്ചിരുന്നെങ്കിലും നവംബര്‍ മുതല്‍ കുടിശിക വരുകയായിരുന്നു. പോയ മാസവും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മുഖേന ഫിനാന്‍സ് വിഭാഗത്തിനു ബില്‍ കൈമാറിയെങ്കിലും തുക കൈമാറിയിട്ടില്ലെന്നാണു ആര്‍ടിഒ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *