കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള പുനരധിവാസ ഫണ്ടിൽ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി . സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നീക്കിയിരിക്കുന്ന തുകയും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടും സംബന്ധിച്ച് കണക്കുകൾ വ്യക്തമായില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് സി.പി. എന്നിവരടങ്ങിയ ബെഞ്ച്, എത്രയും വേഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കൂടാതെ, പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ട ഫണ്ടും, കേന്ദ്രം നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വിഹിതവും സംബന്ധിച്ച് വിശദമായ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് 153 കോടി രൂപയുടെ സഹായത്തിന് ഉന്നതതല സമിതി അംഗീകാരം നല്‍കിയതായി രണ്ടാഴ്ച മുമ്പ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വീണ്ടെടുക്കലിനും പുനര്‍നിര്‍മാണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2,219 കോടിയാണ് ആവശ്യപ്പെട്ടതെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു.





