ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അതിയായ ദുഃഖം രേഖപ്പെടുത്തി. മാനവ രാശിയുടെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മാർപ്പാപയുടെ സേവനങ്ങൾ ലോകം എന്നും സ്മരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് ഒരു ക്രിസ്തീയ വിശുദ്ധനാമമാണ്. അതിന് നന്മയുടെ വേറേയും അർത്ഥതലങ്ങളുള്ളതു കൊണ്ടാകാം ഇപ്പോൾ കാലം ചെയ്ത മാർപാപ്പ ആ പേര് സ്വീകരിച്ചത്. എന്നും വേദനിക്കുന്നവരുടേയും വിശക്കുന്നവരുടേയും ഒപ്പം നിന്ന പാപ്പ അതുകൊണ്ടാകാം ക്രിസ്തുവിൻ്റെ ഉയിർപ്പ് ദിനത്തിൽ യുദ്ധങ്ങൾക്കും മനുഷ്യക്കുരുതി നടക്കുന്ന പാലസ്തീൻ അടക്കമുള്ള പ്രദേശങ്ങളിലെ നരനായാട്ടിനുമെതിരെ തൻ്റെ ഒടുവിലെ ഈസ്റ്റർ സന്ദേശത്തിൽ പ്രാർത്ഥിച്ചത്. ഇത് തിരിച്ചറിയാനാകാത്തവർക്ക് മഹാ ഇടയൻ്റെ വഴിയിൽ സഞ്ചരിക്കാനാകുമോ? ഒരു യുവതിയെ ഗസ്സയിലെ തെരുവിൽ വളഞ്ഞിട്ട് അതിക്രൂരമായി മർദ്ദിച്ച് ഒടുവിൽ വെടിവെച്ച് കൊല്ലുന്ന ഒരു ചിത്രം ഞാൻ ഓർക്കുന്നു. സങ്കടം സഹിക്കാതെ ആ ചിത്രം വാട്സാപ്പിൽ പോസ്റ്റ് ചെയ്തതിന് കുറെയധികം ശകാരം ഞാൻ കേട്ടു. മനുഷ്യ സ്നേഹത്തിൻ്റെ കണ്ണിലൂടെ സഹജീവികളെ നോക്കി കാണാനാണ് യേശുവും മുഹമ്മദു നബിയും സന്ന്യാസ ശ്രേഷഠരും നമ്മെ പഠിപ്പിച്ചത്. അത് തിരിച്ചറിയാനാകാത്തവർക്ക് വിശുദ്ധ നാമങ്ങളുടെ ഉള്ളർത്ഥം ഒരിക്കലും മനസ്സിലാവില്ല.





